2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

നിംഫോമാനിയാക്ക്



അന്ന് രാത്രിയിലും ആ സ്ത്രീയുടെ വീട്ടിലേക്ക് ഒരാള്‍ വരുന്നത് അയാള്‍ കണ്ടു. കടലാസ് പൂച്ചെടികള്‍ കൊണ്ട് മൂടിയ ഒരു വലിയ മതില്‍ക്കെട്ടിന് ഉള്ളിലായിരുന്നു അവളുടെ ഭവനം. കാഴ്ചക്ക് കുലീനരുടെ ബംഗ്ലാവ് പോലെ തോന്നിപ്പിക്കുന്ന ഒരു വലിയ വീട്. അവിടെ ആ സ്ത്രീ തനിച്ചായിരുന്നു താമസിച്ചിരുന്നത്. രാവിലെ അവര്‍ കാറില്‍ പുറത്ത് പോകും. പിന്നീട് വരുന്നത് രാത്രിയിലാണ്, ഇരുട്ടിക്കഴിഞ്ഞതിന് ശേഷം. ആ വരവില്‍ മിക്കവാറും എല്ലാ ദിവസവും അവളുടെ കൂടെ ഒരു പുരുഷന്‍ കാണും, അല്ലെങ്കില്‍ ആരെങ്കിലും അവളെ കാണാന്‍ അവിടെ വരും. ഈ ഒരു കാര്യം അയാളുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം അയാള്‍ എല്ലാ ദിവസവും അത് കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ആ സ്ത്രീ താമസിക്കുന്ന ആ വീടിന്റെ തൊട്ടടുത്താണ് അയാളുടെ വീട്, എന്ന് വെച്ചാല്‍ അയാള്‍ അവളുടെ അയല്‍വാസിയാണ്, ഒരേയൊരു അയല്‍വാസി. 

മറ്റു വീടുകള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ചുറ്റിലും കാടായിരുന്നു. അതിനുള്ളിലെ ആ രണ്ടു വീടും ഒരു ഉടമസ്ഥന്റെതായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന അയാള്‍ അവിടെ വാടകക്കാരന്‍ ആയി താമസിക്കാന്‍ വന്നതിന് ശേഷമാണ് അവള്‍ രണ്ടാമത്തെ ആ വീട്ടില്‍ താമസിക്കാന്‍ വരുന്നത്. ആരോടും സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ തയ്യാറല്ലാത്ത ഒരു മുഖഭാവത്തോടെ കാണപ്പെടുന്ന ആ സ്ത്രീയെ അയാള്‍ പരിചയപ്പെടാന്‍ പോയില്ല.

അവള്‍ രാവിലെ പോകുന്നതും രാത്രിയില്‍ വരുന്നതും അയാള്‍ കൃത്യമായി കണ്ടുകൊണ്ടിരുന്നു. ആ നിരീക്ഷണത്തിലാണ് അവളുടെ കൂടെയോ അല്ലാതെയോ ആയി എല്ലാ രാത്രികളിലും ഓരോ പുരുഷന്മാര്‍ ആ വീട്ടിലേക്ക് വരുന്നത് അയാള്‍ ശ്രദ്ധിച്ചത്.

അവള്‍ സെക്സ് അഡിക്റ്റ് ആയ ഒരു നിംഫോമാനിയാക്ക് ആണ്. ഒരു രാത്രിയില്‍ ആ കാഴ്ച കണ്ട് അയാള്‍ സ്വയം പറഞ്ഞു. ഓരോ രാത്രികളിലും അവള്‍ കാമത്തിന്റെ പുതിയ രസങ്ങള്‍ നുണഞ്ഞുകൊണ്ടിരിക്കുന്നു. എത്ര സുന്ദരമാണ് അവളുടെ ജീവിതം..! അവള്‍ അനുഭൂതികളുടെ ഒരു കാമകാവ്യം ആയിരിക്കാം. അതുകൊണ്ടാണ് ആളുകള്‍ അവള്‍ക്കൊപ്പം ആ കളിയില്‍ പങ്കാളികള്‍ ആകാന്‍ അവിടെ വരുന്നത്. കാഴ്ചക്ക് അമ്പത് പിന്നിട്ട് അവളുടെ ആ സുന്ദര ശരീരം കാമത്തിന്റെ ഒരു ഉദ്യാനം തന്നെയാണ്. അവളുടെ ഇണക്കമില്ലാത്ത ആ വന്യമായ നോട്ടത്തിലും, പൂ പോലെയുള്ള തടിച്ച് ചുവന്ന ചുണ്ടുകളിലെ വശ്യമായ ഭംഗിയിലും, പാതി കാറ്റ് പോയ ബലൂണ്‍ പോലെയുള്ള നീണ്ട വലിയ അവളുടെ സ്തനങ്ങളിലും, ഇമ്പ്ലാന്റ് വെച്ചത് പോലെയുള്ള അവളുടെ വലിയ നിതംബത്തിലും കാമം ഒരു സുന്ദരകാവ്യമായി നിറഞ്ഞു നില്‍ക്കുന്നു.

അത്രയും പറഞ്ഞ് അയാള്‍ തന്റെ സിരകളെ പ്രക്ഷുബ്ധമാക്കിയ ഒരു വികാരത്തിന്റെ പ്രകമ്പനത്തില്‍ ഒന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.

അടുത്ത രാത്രിയില്‍ ആരും ആ സ്ത്രീയുടെ കൂടെ വരുന്നത് കണ്ടില്ല. ഏറെ നേരം അയാള്‍ ജനാലക്ക് അരികില്‍ കാത്ത് നിന്നു. ആരെയും ആ വീടിന്റെ പടിക്കല്‍ കണ്ടില്ല.

ഇന്ന് ആരുമില്ല. അതുകൊണ്ട് അവളുടെ ഇന്നത്തെ പഴം ഞാന്‍ തന്നെ. അത്രയും പറഞ്ഞ് ഉടനെ തന്നെ അയാള്‍ മാന്യമായി വേഷം ധരിച്ച്, സുഗന്ധം പൂശി ഒരു കുലീനഭാവത്തില്‍ അവളുടെ വീടിന്റെ പടിക്കല്‍ ചെന്ന് ബെല്ലടിച്ചു.

ആരാണ്? ഗെയിറ്റില്‍ ഉള്ള ഒരു സ്പീക്കറില്‍ നിന്ന് അയാള്‍ അവളുടെ സ്വരം കേട്ടു.

ഞാന്‍ നിങ്ങളുടെ അയല്‍വാസിയാണ്. ഒന്ന്‍ പരിചയപ്പെടാന്‍ വന്നതാണ്‌. അയാള്‍ വിനീതനായി ഒരു ചിരിയോടെ പറഞ്ഞു.

ഈ സമയത്ത് ഞാന്‍ എന്റെ ഉപഭോക്താക്കളെ മാത്രമേ ഇവിടെ അനുവദിക്കൂ. മയമില്ലാത്ത സ്വരം.

എങ്കില്‍ എന്നെ ഒരു ഉപഭോക്താവ് ആയി കാണൂ. അയാള്‍ വീണ്ടും ചിരിച്ചു.

അടുത്തനിമിഷം ഗെയ്റ്റ് തുറക്കപ്പെട്ടു.

മാഡം ബൊവാറിയുടെ വീട്ടിലേക്ക് പൂവുമായി പോകുന്നു കാമുകനാണ് ഞാന്‍, അല്ലെങ്കില്‍ കാമത്തിന്റെ പൂന്തേന്‍ നുകരാന്‍ ചെല്ലുന്ന ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍. ഭൂമിയിലെ വസന്തങ്ങള്‍ ആണ് സ്ത്രീകള്‍. അവര്‍ ഒരു വസന്ത ഋതുവിനെ പോലെ ഉന്മാദത്തിന്റെ സുഗന്ധമായും, മനസ്സിനെ മയക്കുന്ന നവ്യാനുഭൂതിയുടെ വര്‍ണ്ണങ്ങളായും, സിരകളെ ത്രസിപ്പിക്കുന്ന മധുരമായും, പുരുഷന്മാരെ വലയം ചെയ്യുന്നു. ഈ വസന്തത്തെ സ്വപ്നം കണ്ടും, ആരാധിച്ചും, അനുഭവിച്ചുമാണ് പുരുഷന്മാര്‍ ജീവിക്കുന്നത്. അനുഭൂതിയുടെ ഈ ഒരു സൗന്ദര്യം സൃഷ്ടിച്ച് ഭൂമിയെ പ്രക്ഷുബ്ധമാക്കി കൊണ്ടിരിക്കുന്ന ദൈവം എത്ര നല്ലൊരു കളിക്കാരനാണ്..! കാമത്തിന്റെ കാവ്യങ്ങള്‍ ആകുന്ന അന്ത്യോക്ക്യന്‍ യവന ബിംബങ്ങളെ പോലെയുള്ള ഈ സൗന്ദര്യം ഞാന്‍ ഇന്ന് നന്നായി ആസ്വദിക്കും. ഗെയ്റ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ അയാള്‍ ആവേശത്തോടെ സ്വയം പറഞ്ഞു.

നേര്‍ത്ത നിലാവ് തെളിഞ്ഞ ആ രാത്രിയില്‍ വീടിന് ചുറ്റിലും ഉള്ള ഉദ്യാനത്തില്‍ പാടിക്കൊണ്ടിരിക്കുന്ന ഇളംകാറ്റ് അയാള്‍ ഒന്ന് തഴുകി രസിപ്പിച്ചു. ഒരു പ്രേമ രാത്രിക്ക് സ്വാഗതം പറഞ്ഞ് കിളികള്‍ ഹൃദ്യമായി ചിലച്ചു.

പ്രേമ സുരഭിലമായ രാത്രി. അതെല്ലാം കണ്ട് അയാള്‍ മന്ത്രിച്ചു. യവനിക നീക്കി സ്വര്‍ഗ്ഗ പ്രഭയുമായി പൗര്‍ണ്ണമി പുറത്തുവന്നിരിക്കുന്നു, കൂടെ അനുരാഗത്തിന്റെ ഈണം മൂളി മാറ്റും കിളികളും. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു.  അയാള്‍ മന്ത്രിച്ചു.

ഹൃദയത്തിന്റെ ഗംഭീരമായ താളമടിയില്‍ തന്റെ സിരകള്‍ ഉണര്‍ന്ന് ത്രസിക്കുന്നത് നടക്കുമ്പോള്‍ അയാള്‍ അറിഞ്ഞു.

അയാള്‍ മുന്നിലെ വാതിലിന് അരികില്‍ എത്തിയപ്പോള്‍ അത് തുറക്കപ്പെട്ടു. 

ഒരു ദേവത പോലെ അവള്‍ സുന്ദരമായി അയാള്‍ക്ക് മുന്നില്‍ അവതരിച്ചു. അവളുടെ മേനിയില്‍ നിന്ന് വീശിയെത്തിയ പരിമളം, സ്വര്‍ഗ്ഗത്തിലെ ഒരു അലൌകിക സുഗന്ധമാണെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ ഒരു നിമിഷം കണ്ണടച്ച് ആ സുഗന്ധം ആസ്വദിച്ചു.

മിസ്റ്റര്‍...? അവള്‍ ശബ്ദിച്ചു.

റോബര്‍ട്ട്. വിനയത്തോടെ അയാള്‍ പറഞ്ഞു. കൈയ്യിലെ പൂ അവള്‍ക്ക് നേരെ നീട്ടി.

അവള്‍ അത് വാങ്ങി അയാളുടെ പുഞ്ചിരിയിലേക്ക് ഇണക്കമില്ലാത്ത ഒരു വന്യമായ ഭാവത്തില്‍ മിഴിച്ചുനോക്കി.

നിങ്ങള്‍ക്ക് സുഖമാണെന്ന് കരുതുന്നു. അയാള്‍ ഒരു സ്നേഹസ്വരത്തില്‍ പറഞ്ഞു.

മറുപടി പറയാതെ അവള്‍ ഒരു ഇരിപ്പിടത്തിലേക്ക് കൈ ചൂണ്ടി. ശേഷം അവള്‍ അകത്തേക്ക് പോയി.

അല്‍പ്പം കഴിഞ്ഞ് ഒരു ട്രെയില്‍ ജ്യൂസുമായി വന്നു. മനോഹരമായ ഒരു വൈന്‍ ഗ്ലാസില്‍ നിറച്ച മാതളപ്പഴത്തിന്റെ നീര്.

ഞാന്‍ എന്റെ ഉപഭോക്താക്കള്‍ക്ക് ഒരു പാനീയം മാത്രമാണ് കുടിക്കാന്‍ കൊടുക്കാറ്. വേദഗ്രന്ഥത്തില്‍ പറഞ്ഞ മാതളപ്പഴത്തിന്റെ നീര്. ആ ജ്യൂസ് അയാള്‍ക്ക് കൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞു.

അപ്പോഴും അവളുടെ മുഖത്ത് ആ ഇണക്കമില്ലാത്ത വന്യമായ ഭാവം നിറഞ്ഞുനില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.

അതെ, ഇതൊരു വിശിഷ്ട പാനീയം തന്നെ. സോളമന്റെ ഉത്തമഗീതത്തില്‍ മാതളപ്പഴം അനുരാഗത്തിന്റെ പഴമാണല്ലോ? അയാള്‍ ജ്യൂസ് നുണയുമ്പോള്‍ ചിരിയോടെ പറഞ്ഞു.

അവള്‍ മിണ്ടിയില്ല. അയാളെ ആ ഇണക്കമില്ലാത്ത ഭാവത്തില്‍ മിഴിച്ചുനോക്കിക്കൊണ്ട് നിന്നു.

യഥാര്‍ത്ഥത്തില്‍ ആരാണ് ഇവള്‍? ഒരു പ്രേമ പുഷ്പ്പമോ അതോ രക്തദാഹിയായ ഡ്രാക്കുളയുടെ മകളോ? ആ നോട്ടം കണ്ട് അയാള്‍ സ്വയം ചോദിച്ചു. ഈ വാമ്പിയര്‍ എന്റെ രക്തം കുടിക്കുമോ?

അവള്‍ അവിടെനിന്ന് പോയി. അല്‍പ്പം കഴിഞ്ഞ് അവള്‍ വീണ്ടും വന്നു, ഒരു ചുവന്ന നിശാവസ്ത്രം ധരിച്ച്. ആ കാഴ്ച അയാളുടെ സിരകളെ വിറപ്പിച്ചു. ആ ഗൗണിനുള്ളില്‍ ഒതുങ്ങാതെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവളുടെ വലിയ സ്തനങ്ങള്‍ തന്റെ മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്നത് പോലെ അയാള്‍ക്ക് തോന്നി. അയാള്‍ അതിലേക്ക് തുറിച്ചുനോക്കി കൊണ്ടിരിക്കുമ്പോള്‍ അവള്‍ കൈ നീട്ടി.

മുന്നൂറ് ഡോളര്‍. അതാണ് എന്റെ ഈ സേവനത്തിനുള്ള ഫീസ്. അത് ആദ്യം വേണം.

അയാള്‍ സന്തോഷത്തോടെ ഉടനെ പേഴ്സ് എടുത്ത് മുന്നൂറ് ഡോളര്‍ അവള്‍ക്ക് നല്‍കി.

ശരി കൂടെ വരൂ. അവള്‍ അയാളെ അകത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.

ആ മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു. ഈ മുറിയിലേക്ക് കണ്ണുകള്‍ അടച്ച് വേണം നിങ്ങള്‍ പ്രവേശിക്കാന്‍, ശേഷം ഞാന്‍ പറഞ്ഞതിന് ശേഷം മാത്രമേ കണ്ണ് തുറക്കാന്‍ പാടൊള്ളൂ. ഈ നിയമം നിങ്ങള്‍ തെറ്റിച്ചാല്‍ അടുത്തനിമിഷം തന്നെ നിങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കും. അതോടെ ഈ ഇടപാട് തീര്‍ന്നു.

ശരി, ഞാന്‍ അപ്രകാരം ചെയ്യാം. വികാരം വീര്‍പ്പുമുട്ടിപ്പിച്ച ഒരു സ്വരത്തില്‍ അയാള്‍ പറഞ്ഞു.

അവള്‍ മുറിയുടെ വാതില്‍ തുറന്നു. അതിന്റെ ശബ്ദം അനുരാഗത്തിന്റെ ഒരു മണി മുഴക്കം പോലെ അയാളെ വിറപ്പിച്ചു. അയാളുടെ ചുണ്ടും നാവും കൈകളും അതില്‍ ത്രസിച്ചു.

അകത്തേക്ക് വരൂ, കണ്ണുകള്‍ അടച്ച്. ഞാന്‍ പറയാതെ ഒരിക്കലും അല്‍പ്പം പോലും കണ്ണുകള്‍ തുറക്കരുത്. തുറന്നാല്‍ നിങ്ങളുടെ മുന്നൂറ് ഡോളര്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഒരു കല്‍പ്പന പോലെ അവള്‍ പറഞ്ഞു.

ഇല്ല, തുറക്കില്ല. അയാള്‍ മന്ത്രിച്ചു, അനന്തരം കണ്ണുകള്‍ അടച്ച് ഒരു അന്ധനെ പോലെ അയാള്‍ ആ മുറിയിലേക്ക് പ്രവേശിച്ചു. അവള്‍ അയാളെ കൈപിടിച്ച് ഒരിടത്തേക്ക് നയിച്ച്‌. അനന്തരം ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ ഇരുന്നു. മുന്നില്‍ ഒരു മേശയുണ്ടായിരുന്നു.

ഇതെന്ത് കളി? അയാള്‍ സ്വയം ചോദിച്ചു. ഇവള്‍ ഒരു സെക്സ് സാഡിസ്റ്റ് ആണോ? ഇരുട്ടില്‍ നുള്ളിയും പിച്ചിയും കടിച്ചും അടിച്ചും എന്നെ പച്ചക്ക് തിന്നാന്‍ പോകുന്ന ഒരു സെക്സ് വാമ്പിയര്‍‍? ഒരു ഭയം അയാളുടെ ഉള്ളില്‍ തിരയടിച്ചു. ആ ഭയത്തില്‍ അസ്വസ്ഥനായി ഇരിക്കുമ്പോള്‍ സുഗന്ധ മെഴുകുതിരികള്‍ എരിയുന്ന മണം അയാള്‍ അറിഞ്ഞു.

എന്താണ് ഇവിടെ നടക്കുന്നത്? ചുറ്റിലും മെഴുകുതിരി എരിയുന്നു, പലതരം സുഗന്ധങ്ങള്‍. ചിലപ്പോള്‍ അരോമ തെറാപ്പി പോലെ സുഗന്ധ തൈലങ്ങളില്‍ ആറാടിയുള്ള ഒരു പുതിയ കളിയായിരിക്കാം ഇത്? ഇവള്‍ ഒരു കാമദേവത തന്നെ. അതുകൊണ്ടാണല്ലോ എന്നും രാത്രിയില്‍ ഇവിടെ ആളുകള്‍ വരുന്നത്. ഇവള്‍ കാമകലയില്‍ ഒരു പുതിയ ഇസം സൃഷ്ടിക്കുമോ?

അയാള്‍ അപ്രകാരം സ്വയം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ കണ്ണ്‍ തുറക്കാന്‍ പറഞ്ഞു.

അയാള്‍ കണ്ണ് തുറന്നു. മുറിയില്‍ മേശപ്പുറത്ത് ജ്വലിക്കുന്ന ചുവന്ന നാളങ്ങള്‍ ഉള്ള ഏതാനും മെഴുകുതിരികളുടെ മങ്ങിയ വെളിച്ചം മാത്രം. താന്‍ ഇരിക്കുന്ന മേശക്ക് അഭിമുഖമായി അവള്‍ ഇരിക്കുന്നു. അവളുടെ തലയില്‍ കിരീടം പോലെയുള്ള ഒരു കറുത്ത ഒരു ലോഹ ആഭരണം വെച്ചിട്ടുണ്ട്. കാതില്‍ കറുത്ത വലിയ റിങ്ങുകള്‍. മേശപ്പുറത്ത് വെച്ച ഒരു ബോഡില്‍ ഒരു നാണയം കണ്ടു. ആ ബോഡ് എന്താണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ഓജോ ബോഡ്...! അയാള്‍ അമ്പരപ്പോടെ അതിലേക്ക് നോക്കി പറഞ്ഞു.

നിങ്ങള്‍ക്ക് ആരുടെ ആത്മാവുമായിട്ടാണ് സംസാരിക്കേണ്ടത്? അവള്‍ ചോദിച്ചു.

അല്‍പ്പനേരത്തേക്ക് അയാള്‍ക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ അവളെ മിഴിച്ചുനോക്കി കൊണ്ടിരുന്നു.

ഇവിടെ വന്ന ആരെയും ഞാന്‍ നിരാശപ്പെടുത്തി അയച്ചിട്ടില്ല. അവര്‍ എല്ലാവരും അവരുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഇവിടെ കണ്ടിട്ടുണ്ട്. ഈ ബോഡ് സത്യത്തിന്റെതാണ്. ആരുടെ ആത്മാവിനെയാണ് നിങ്ങള്‍ ഇവിടേക്ക് വിളിക്കാന്‍ ആഗ്രഹിക്കുന്നത്? അയാളുടെ സാന്നിധ്യം നിങ്ങള്‍ക്ക് ഇവിടെ ഞാന്‍ കാണിച്ചുതരാം. അവള്‍ അയാളെ നോക്കി.

താന്‍ വന്നുപ്പെട്ടിരിക്കുന്നത് എവിടെയാണെന്ന് അയാള്‍ക്ക് മനസ്സിലായി. രോഷത്തിന്റെ ഒരു നെടുവീര്‍പ്പ് അയാളില്‍ നിന്ന് പുറത്തുവന്നു.

ആരെ തേടിയാണ് നിങ്ങള്‍ ഇവിടെ വന്നത്?

ആദ്യം ഒരു ആത്മാവിന്റെ സാന്നിധ്യം നിങ്ങള്‍ എനിക്ക് ഇവിടെ കാണിച്ച് തരു.

അവള്‍ ഓജോ ബോഡിലെ നാണയം ചലിപ്പിച്ചുകൊണ്ട് ആത്മാവിനെ വിളിക്കാന്‍ തുടങ്ങി. ബോഡിലൂടെ നീങ്ങുന്ന നാണയത്തിലേക്ക് അയാള്‍ നോക്കിയിരുന്നു. അത് ബോഡിലെ ഓരോ അക്ഷരങ്ങളിലൂടെ കടന്നുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.

നമുക്ക് അരികില്‍ ഒരു ആത്മാവ് ഉണ്ട്.

എന്താണ് തെളിവ്? അയാള്‍ ഉടനെ ചോദിച്ചു.

നിങ്ങള്‍ ഒരു ദൈവവിശ്വാസിയാണോ?

അതെ, ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.

നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?

ആരും ദൈവത്തെ കണ്ടിട്ടില്ല.

വാസ്തവം. എന്നിട്ടും നാം വിശ്വസിക്കുന്നു. നമ്മുടെ കാര്യങ്ങള്‍ അങ്ങനെയാണ്. ചിലതിന് നമുക്ക് തെളിവ് വേണ്ട, എന്നാല്‍ ചില കാര്യങ്ങള്‍ക്ക് നമുക്ക് തെളിവ് വേണം.

ഈ തട്ടിപ്പില്‍ എനിക്ക് വിശ്വാസമില്ല.

നല്ല ആത്മാവേ, ഈ മനുഷ്യനെ നിന്റെ സാന്നിധ്യം അറിയിച്ചാലും. അവള്‍ ആത്മാവിനോട് പറഞ്ഞു.

അടുത്തനിമിഷം ഓജോബോഡിലെ പോയിന്റര്‍ വളരെ വേഗം ചലിക്കാന്‍ തുടങ്ങി. അത് അക്ഷരങ്ങള്‍ക്ക് മുകളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. അവള്‍ അത് നോക്കി ആത്മാവിന്റെ സംസാരം ഗ്രഹിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ നാണയം നിശ്ചലമായി.

അവള്‍ മുഖമുയര്‍ത്തി. നിങ്ങള്‍ ആത്മാവിനോട് സംസാരിക്കാനല്ല ഇവിടെ വന്നിരിക്കുന്നത്. ഒരു നിംഫോമാനിയാക്കിനെ തേടിയാണെന്ന് ആത്മാവ് പറയുന്നു. ശരിയാണോ?

ശരിയാണ്.

ഞാന്‍ ഒരു നിംഫോമാനിയാക്ക് ആണെന്ന് നിങ്ങള്‍ കരുതുന്നു?

അതെ, ഓരോ രാത്രിയിലും ആളുകള്‍ ഇവിടെ വരുന്നു. മാന്യമായ ഒരു ജോലിയുള്ള നിങ്ങള്‍ ഒരു സെക്സ് വര്‍ക്കര്‍ ആണെന്ന് കരുതാന്‍ കഴിയില്ല.

യഥാര്‍ത്ഥത്തില്‍ നാം എല്ലാവരും അമിതമായ ആസക്തിയോടെ ജീവിക്കുന്നവര്‍ തന്നെയാണ്. അതില്‍ മുഖ്യമാണ് ആഹാരത്തോടുള്ള ആര്‍ത്തിയും കാമവും. കാരണം ശരീരത്തിന്റെ വിശപ്പാണ് നമ്മെ ആഹാരം തേടാന്‍ പ്രേരിപ്പിക്കുന്നത്. അതേപോലെ തന്നെയുള്ള മനസ്സിന്റെ വിശപ്പാണ് കാമം. എന്നാല്‍ ഈ രണ്ട് കാര്യങ്ങളിലും ചുരുക്കം ചില ആളുകള്‍ ഒഴികെ മറ്റെല്ലാവരും മിതത്വം പാലിക്കുന്നു. ഉള്ളിലുള്ള ആ ആസക്തിയെ നിയന്ത്രിച്ച്‌ മാന്യത കാണിക്കുന്നു. എന്താണ് കാരണം? അവര്‍ ദൈവത്തെയും നരഗത്തെയും ഭയക്കുന്നത് കൊണ്ടാണോ?

എന്ന് കരുതാന്‍ കഴിയില്ല. അവര്‍ സമൂഹത്തെ ഭയക്കുന്നു.

വളരെ ശരിയായ മറുപടി. അതെ, അതാണ് കാര്യം. നാം വിശുദ്ധരായിട്ടല്ല ഇവിടെ മാന്യമായി ജീവിക്കുന്നത്. മറിച്ച് നാം ജീവിക്കുന്ന സമൂഹത്തെ ഭയക്കുന്നു, നിയമത്തെ ഭയക്കുന്നു, ബന്ധങ്ങളെ കുറിച്ച് ഓര്‍ക്കുന്നു, ജീവിതത്തെ കുറിച്ച് ഓര്‍ക്കുന്നു. അതിനാല്‍ നാം നമ്മുടെ അഗ്രങ്ങള്‍ ആകുന്ന ആസക്തികളെ നിയന്ത്രിച്ച്‌ മാന്യരായി ജീവിക്കുന്നു. അതാണ് വാസ്തവം. അതിനാല്‍ ഈ ഒരു തത്വ പ്രകാരം എല്ലാ പെണ്ണുങ്ങളും നിംഫോമാനിയാക്ക് ആണെന്ന് പറയാം. അതുപോലെ ആണുങ്ങളും  വുമനൈസര്‍ ആണെന്നും പറയാം. ദൈവത്തെ ഭയന്ന് സന്മാര്‍ഗത്തില്‍ ജീവിക്കുന്ന ഒരാളും ഇവിടെയില്ല. എല്ലാവരും ഭയക്കുന്നത് മനുഷ്യരെ തന്നെയാണ്. സ്ത്രീ ഒരു സംഗീതോഉപകരണം പോലെയാണ്. നിങ്ങള്‍ക്ക് അത് നന്നായി വായിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ നിന്ന് മനോഹരമായ ഈണം കേള്‍ക്കാന്‍ കഴിയും. വായിക്കാന്‍ അറിയില്ലെങ്കില്‍ സ്വരം വികൃതമായിരിക്കും. നാം തേടിക്കൊണ്ടിരിക്കുന്നതൊക്കെ നമുക്ക് അരികില്‍ തന്നെയുണ്ട്. അത് കണ്ടെത്താനുള്ള അറിവും ക്ഷമയും നമുക്കില്ല എന്നതാണ് നമ്മുടെയൊക്കെ പ്രശ്നം. ഒന്നുനിര്‍ത്തി അവള്‍ തുടര്‍ന്നു. ഏതൊരു സ്ത്രീയേയും പോലെ ഞാനും പരിധിയില്ലാതെ കാമത്തിന്റെ മധുരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിംഫോമാനിയാക്ക് തന്നെയാണ്. എന്നാല്‍ അത് പ്രായോഗികമാക്കാന്‍ നിര്‍വ്വാഹമില്ല. കാരണം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തന്നെ. നാം ഭയന്നാണ് ഇവിടെ ജീവിക്കുന്നത്. നോക്ക്, എത്ര സമര്‍ത്ഥമായിട്ടാണ് ദൈവം നമ്മെക്കൊണ്ട് തന്നെ നമ്മെ നിയന്ത്രിക്കുന്നത്..! നാം ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതാണ് സ്വാതന്ത്ര്യമെങ്കില്‍ നാം ഈ ജീവിതത്തില്‍ സ്വതന്ത്രരല്ല. അതിനാല്‍ ഉള്ളിലെ മോഹങ്ങളെ താലോലിച്ച് നാമൊക്കെ മാന്യന്മാരും വിശുദ്ധരുമൊക്കെ ആയി ഇവിടെ അഭിനയിച്ച് ജീവിക്കുന്നു. അങ്ങനെ ജീവിക്കാനെ നമുക്ക് കഴിയു. അല്ലെ?

അതെ. അയാള്‍ മറ്റൊന്നും പറയാതെ അവിടെ നിന്ന് എണീറ്റ്‌ പുറത്തേക്ക് നടന്നു.


 © 2023 K Shajahan – All Rights Reserved

നിംഫോമാനിയാക്ക്

അന്ന് രാത്രിയിലും ആ സ്ത്രീയുടെ വീട്ടിലേക്ക് ഒരാള്‍ വരുന്നത് അയാള്‍ കണ്ടു. കടലാസ് പൂച്ചെടികള്‍ കൊണ്ട് മൂടിയ ഒരു വലിയ മതില്‍ക്കെട്ടിന് ഉള്ളിലാ...